തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ആരോപത്തെ രക്തസാക്ഷി പരിവേഷം കെട്ടി നേരിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലാവലിന്‍ ബാധ മുഖ്യമന്ത്രിയെ വിട്ടുപോയിട്ടില്ല. ശക്തനാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് നിലവിളിയാണ്. ആരോപണം വരുമ്പോള്‍ ഗൂഢാലോചന സിദ്ധാന്തം പറഞ്ഞിട്ടു കാര്യമില്ല. ആരോപണത്തിന് മറുപടി പറയാന്‍ പോലും തുടക്കത്തില്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചത് തന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കോവിഡ് -19 പ്രതിരോധത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന സമീപനമാണ് കോണ്‍ഗ്രസ് കൈകൊണ്ടിട്ടുള്ളത്. അത് തുടരും. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ക്രമക്കേടുകളും മറ്റും ചൂണ്ടിക്കാട്ടും. ആരോപണങ്ങള്‍ വരുമ്പോള്‍ അത് നേരിടാനാണ് ശ്രമിക്കേണ്ടത്. മുന്‍ മുഖ്യമന്ത്രിമാരായ കെ.കരുണാകരന്‍, ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍, ടീ.വി.തോമസ് തുടങ്ങിയവര്‍ ആരോപണങ്ങള്‍ വന്നപ്പോള്‍ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും നേര്‍ക്ക് കുതിരകയറാനല്ല ശ്രമിച്ചതെന്ന കാര്യം ഓര്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം - ചെന്നിത്തല പറഞ്ഞു.
ഇപ്പോഴത്തെ ആരോപണങ്ങളെ ഒരു ദശാബ്ദം മുന്‍പുള്ള സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെടുത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അക്കാര്യത്തില്‍ തങ്ങള്‍ക്കാര്‍ക്കും പങ്കില്ല. ഇഷ്ടക്കാരെ വെച്ച് അന്വേഷണം നടത്തി അനുകൂല റിപ്പോര്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങളെ പ്രതിപക്ഷം അംഗീകരിക്കില്ല. ചിലരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനമുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥം വ്യക്തമാക്കണം. അത് ഫോണ്‍ ചോര്‍ത്തലാണെങ്കില്‍ അതിനുള്ള നടപടിക്ക് പ്രതിപക്ഷത്തിന് പോകേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജീവനക്കാരുടെ പിടിക്കുന്ന ശമ്പളം എപ്പോള്‍ തിരിച്ചുനല്കും എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.