ദില്ലി ജഹാംഗീർപുരിയിലെ സർക്കാർ ആശുപത്രിയിൽ 14 ഡോക്ടർമാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ദില്ലിയില്‍ രോഗം ഏറ്റവുംകൂടുതല്‍ പടര്‍ന്നുപിടിച്ച സ്ഥലമായി ജഹാംഗീർപുരി മാറി. സംസ്ഥാനത്ത് മൊത്തം രോഗികളുടെ എണ്ണം 2,376 ആണ്, മരണസംഖ്യ 50 ആയി ഉയർന്നു. ഇന്നലെ പുതുതായി 128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, മുംബൈയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,000 കടന്നിട്ടുണ്ട്. വ്യാഴാഴ്ച 478 പുതിയ രോഗികളെ കൂടി കണ്ടെത്തി. മരണസംഖ്യ 168 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
അമേരിക്കയിലെ സ്ഥിതിയും വളരെ ദയനീയമായി തുടരുകയാണ്. 49,759 പേര്‍ ഇതിനകം മരണപ്പെട്ടു. കൊവിഡ് ബാധിച്ച് ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് അമേരിക്കയിലാണ്. 866,000 രോഗികളുണ്ട്. അസുഖം ബാധിച്ചവരില്‍ 10% പേര്‍ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചില യുഎസ് സംസ്ഥാനങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥ ക്രമേണ തുറക്കാനുള്ള തീരുമാനത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. നേരത്തേ, ലോക്ക്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ നടത്തിയ പ്രതിഷേധത്തെ അനുകൂലിച്ചിരുന്ന ആളാണ് അദ്ദേഹം.
ഇന്ത്യയില്‍, രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 30 ദിവസം പിന്നിടുമ്പോള്‍ വൈറസ് സംക്രമണം കുറയ്ക്കാനും വ്യാപനം കുറയ്ക്കാനും സാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ വളർച്ച ഏറിയും കുറഞ്ഞും വരുന്നുണ്ടെങ്കിലും അത് എക്‌സ്‌പോണൻഷ്യൽ അല്ലെന്നുമാണ് വാദം. '30 ദിവസത്തെ ലോക്ക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ പ്രധാനമായും നോക്കിയത് പരാമാവധി ആർടി-പിസിആർ പരിശോധനകള്‍ നടത്താനും, അതുവഴി രോഗവ്യാപനം തടയാനുമാണ്' എന്ന് എംപവേർഡ് ഗ്രൂപ്പ്- ടു ചെയർമാൻ സി. കെ. മിശ്ര പറഞ്ഞു.