ഇന്ത്യയില്‍ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 5804 പേർ രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അവിടെ 7000-ല്‍ അധികം രോഗികളുണ്ട്.
ഗുജറാത്ത് - 3071, ദില്ലി - 2625, രാജസ്ഥാൻ - 2083, മധ്യപ്രദേശ് - 1945, തമിഴ്നാട് - 1821, ഉത്തർപ്രദേശ് - 1794, ആന്ധ്രാപ്രദേശ് - 1016 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം. മഹാരാഷ്ട്രയിൽ 47.6 ശതമാനം കേസുകളും മുംബൈയിലാണ് (5000) ഉള്ളത്. തമിഴ്നാട്ടിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ലോക്ക് ഡൗൺ കർശനമാക്കി. ബുധനാഴ്ച വരെ വീടിനു പുറത്തിറങ്ങാൻ ആളുകൾക്ക് അനുവാദമില്ല.
അതേ സമയം, രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത് പ്രതീക്ഷാവഹമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 741 പേർ രോഗമുക്തരായി. കോവിഡ് കേസുകളിൽ 68 ശതമാനവും 27 ജില്ലകളിലായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോഴേക്കും രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം നാല്പതിനായിരത്തില്‍ താഴെനില്‍ക്കുമെന്നാണ് പ്രതീക്ഷ.