കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ കേന്ദ സംസ്ഥാന സർക്കാരുകൾ നടപടികൾ ആരംഭിച്ചു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുക്കുന്നത് ആരംഭിച്ചു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കായി നോർക്കാ റൂട്സ് റജിസ്ട്രേഷൻ ആരംഭിക്കും. norkaroots.org എന്ന വെബ്‌സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ഗർഭിണികൾ, വിദ്യാർത്ഥികൾ, വിസിറ്റിംഗ് വിസയിൽ പോയവർ, മത്സ്യ തൊഴിലാളികൾ എന്നിവർക്കായിരിക്കും മുൻഗണന.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാനും ചികിത്സിക്കാനുമുള്ള സൗകര്യം ഒരുക്കിയതായി നോർക്ക് റൂട്ട്സ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇവർക്ക് സൗകര്യം ഒരുക്കിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങളുള്ളത്. ജില്ലയിൽ 6000 ത്തോളം വീടുകൾ ഇതിനായി ഏറ്റെടുത്ത് കഴിഞ്ഞു.