ഡൽഹി ജഗ്ജീവൻ റാം സ്വകാര്യ ആശുപത്രിയിൽ 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ജീവനക്കാരിൽ 32 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് 12 പേരിൽ കൂടി വൈറസ് ബാധ കണ്ടെത്തി. ഇതിൽ ഡോക്ടർമാരും, നഴ്സുമാരും, ലാബ് ടെക്നീഷ്യൻസും ഉൾപ്പെടും. അസുഖ ബാധിതരായവരിൽ മലയാളികൾ ഇല്ല. ഡൽഹിയിൽ അസുഖം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 120 കവിഞ്ഞു. ഇവരിൽ മൂന്നിൽ ഒന്ന് പേർ മലയാളികളാണ്. ജഹാംഗീർ പൂർ എന്ന ഹോട്ട് സ്പോട്ടിലാണ് ആശുപത്രിയുള്ളത്. വാർത്ത പുറത്തു വന്നതിനെ തുടർന്ന് വലിയ ആശങ്കയാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. കൊവിഡ് ബാധിതരായ നിരവിധ പേർ ഇവിടെ ചികിത്സക്ക് എത്തിയിരുന്നു. ഇവരിൽ നിന്ന് ആസുഖം പകർന്നതാകാമെന്നാണ് നിഗമനം. ആശുപത്രി പൂർണമായും അടച്ചു. ആശുപത്രി കെട്ടിടവും പരിസരവും അണുവിമുക്തമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആശുപത്രിയിലെ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ ഫലം ഉടൻ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. ആദ്യമായാണ് ആശുപത്രിയിൽ കൂട്ടത്തോടെ ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ഡൽഹിയിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 2625 ആയി. ഇന്ന് വൈറസ് ബാധിച്ചവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇവരിൽ 869 പേർ രോഗ മുക്തരായി. 54 പേരാണ് അസുഖം ബാധിച്ച് മരിച്ചത്. 1702 പേരാണ് ചികിത്സയിലുള്ളത്. മധ്യ ഡൽഹിയിൽ 184 പേർക്കും, തെക്ക് കിഴക്കൻ ഡൽഹിയിൽ 130 പേർക്കും പടിഞ്ഞാറൻ ഡൽഹിയിൽ 122 പേർക്കുമാണ് അസുഖം സ്ഥിരീകരിച്ചത്. അതേസമയം ഡൽഹിയിൽ 3 മാധ്യമ പ്രവർത്തകർ കൊവിഡ് ബാധിതരായി.