വർക്കലയിൽ രോഗം സ്ഥിരീകരിച്ചയാൾ ക്വാറൻൈൻ ചട്ടങ്ങൾ ലംഘിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന വർക്കല പുത്തൻചന്ത സ്വദേശിയാണ് ക്വാറന്റൈൻ ലംഘിച്ച് നാട്ടിൽ കറങ്ങിയത്. ഇയാൾ കഴിഞ്ഞ മാസം 20 നാണ് ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഇയാൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. എന്നാൽ ആറ് ദിവസത്തിന് ശേഷം ഭാര്യയെയും കൂട്ടി മകളുമായി ആശുപത്രിയിലേക്ക് കാറിൽ പോയി. കുഞ്ഞിന് പനിയുള്ളതിനാലാണ് ആശുപത്രിയിൽ പോയതെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം.
മാര്‍ച്ച് 28 , 29 തീയതികളിൽ ജനറൽ ആശുപത്രിയിലും എസ് യു ടി ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇയാൾ എത്തിയിരുന്നു.108 ആംബുലൻസിലായിരുന്നു യാത്ര. ഭാര്യയെയും കുട്ടികളെയും ചികിത്സിക്കാനാണ് പോയതെന്നാണ് ഇയാൾ പറയുന്നത്. കൂടെ പോകാൻ വേറെ ആരും ഇല്ലാത്തതിനാലാണ് താൻ പുറത്തിറങ്ങിയതെന്നും ഇദ്ദേഹം ആരോഗ്യ വകുപ്പിന് നൽകിയിരിക്കുന്ന വിശദീകരണം. തുടർന്ന് ഈ മാസം 3 തവണ ഭാര്യയെയും കുട്ടികളെയും കൂട്ടി വർക്കല ആശുപത്രിയിൽ പോയി. ഈ മാസം 23 നാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. നിലവിൽ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.