കഴിഞ്ഞ ദിവസം 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ച കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. 3 ദിവസത്തേക്കായിരിക്കും കർശന നിയന്ത്രണങ്ങൾ. പരിശോധനാ ഫലം വരാൻ 3 ദിവസം എടുക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം 3 ദിവസമാക്കിയത്. ജില്ലയിൽ അവശ്യസർവീസ് മാത്രം അനുവദിച്ചാൽ മതിയെന്ന് കോട്ടയത്ത് ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. ഹോട്ട്സ്പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമെ തുറക്കൂ. വേണ്ടവർക്ക് ഭക്ഷണം വീടുകളിൽ എത്തിക്കും. രോഗ പ്രതിരോധത്തിനായി ഹോമിയോ ആയുർവേദ മരുന്നുകൾ വിതരണം ചെയ്യും. ഉദയനാപുരം, മറവൻതുരുത്ത് പഞ്ചായത്തുകളിലെ ചില വാർഡുകളെ കൂടി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി. നിലവിൽ കോട്ടയം ജില്ലയിൽ 11 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ ചുമട്ട് തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് അസുഖമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇയാളുടെ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാര്യാ സഹോദരന്റെയും പരിശോധനാ ഫലമാണ് പുറത്തുവന്നത്. കൂടാതെ കൂടെ ജോലി ചെയ്തിരുന്ന 3 ആളുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഇത് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസമായി. ചുമട്ട് തൊഴിലാളിക്ക് എവിടെ നിന്നാണ് രോഗം പകർന്നെതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതു കൊണ്ട് തന്നെ രോഗ വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ജില്ലാ ഭരണകൂടം. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇനിയും പുറത്തുവരാനുണ്ട്.