മെയ് പതിനഞ്ച് വരെ ലോക്ഡൗണ്‍ തുടരണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ കൊവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യാത്ത മേഖലയില്‍ ആള്‍ക്കൂട്ടങ്ങള്‍ പൊതുഗതാഗതം നിയന്ത്രിച്ചും നിലനിര്‍ത്തിയും ശാരീരിക അകലം പാലിച്ചും ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
അന്തര്‍ജില്ലാ അന്തര്‍സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കും. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കും. പലരുടെയും അവസ്ഥ വിഷമകരാണ്. ഭക്ഷണം പോലും കിട്ടാതിരിക്കുന്നവരും താമസ സ്ഥലങ്ങളിൽ നിന്ന് ഇറക്കിവിട്ടപ്പെട്ടവരുമുണ്ട്. ഇവരെ തിരികെയെത്തിക്കാനുളള നടപടികൾ ബുധനാഴ്ച്ച ആരംഭിക്കും. ഇതിന്റെ വിശദാംശങ്ങൾ നോർക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.