തമിഴ്‌നാടിനും ആന്ധ്രാപ്രദേശിനുമിടയിലുള്ള ചെറിയ പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ വെല്ലൂർ ജില്ലാ ഭരണകൂടം മതില്‍കെട്ടി അടച്ചു. കടുത്ത ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ക്കിടയിലും ജനങ്ങള്‍ അതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കുന്നത് വര്‍ധിച്ചതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം കടന്നത്. ഗുഡിയാഥം താലൂക്കിലെ സിനഗുണ്ട ചെക്ക് പോസ്റ്റിനും കട്പാടി താലൂക്കിലെ പൊന്നൈയിലിനും (മത്തണ്ടക്കുപ്പം) ഇടയിലാണ് 3 അടി ഉയരത്തിലും 4 അടി വീതിയിലും 30 അടി നീളത്തിലുമുള്ള മതില്‍ കെട്ടിയത്.
പച്ചക്കറികൾ, സിമൻറ്, ഗ്രാനൈറ്റ് കല്ലുകൾ എന്നിവ കൊണ്ടുപോകുന്ന ചരക്കു വാഹനങ്ങള്‍ ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കും, ഏതാനും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കും പോകാന്‍ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. അവശ്യവസ്തുക്കൾ വഹിച്ചുകൊണ്ട് സിനഗുണ്ട ചെക്ക്പോസ്റ്റ് വഴി വരേണ്ട വാഹനങ്ങള്‍ ഇനിമുതല്‍ പരദരാമി ചെക്ക് പോസ്റ്റിലൂടെയും, പൊന്നൈയിലൂടെ വരേണ്ട വാഹനങ്ങള്‍ ക്രിസ്റ്റ്യൻപേട്ട് അല്ലെങ്കിൽ സെർക്കാട് വഴിയുമാണ് പോകേണ്ടത്. പോലീസ്, ആരോഗ്യ, റവന്യൂ വകുപ്പുകളിൽ നിന്നുള്ള 30 ലധികം ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റുകളിൽ വിന്യസിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും അയൽ പട്ടണങ്ങൾക്കിടയിലുള്ള ആളുകളുടെ സ്വകാര്യ സഞ്ചാരം നിയന്ത്രിക്കുന്നതിനാണ് പ്രധാനമായും റോട്ടില്‍ മതില്‍കെട്ടിയടച്ചത് എന്ന് വെല്ലൂർ കളക്ടര്‍ പറഞ്ഞു. രണ്ട് ചെക്ക് പോസ്റ്റുകൾ മാത്രമേ അടച്ചിട്ടുള്ളൂവെന്നും പത്തലപ്പള്ളി, പരദരാമി, ക്രിസ്റ്റ്യൻപേട്ട്, സെർക്കാർഡു എന്നിവിടങ്ങളിലെ മറ്റ് അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.