കൊവിഡ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണെന്ന വാർത്ത നിഷേധിച്ച് പീരുമേട് എംഎൽ എ ഇ. എസ് ബിജി മോൾ. ക്വാറന്റൈനിൽ പോകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ബിജിമോൾ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. അസുഖം പിടിപെടില്ലെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഏലപ്പാറയിൽ രോഗം സ്ഥിരീകരിച്ചവരുമായി തനിക്ക് നേരിട്ടോ ഇതുവരെ സമ്പർക്കം ഉണ്ടായിട്ടില്ല. നേരിട്ടല്ലാതെയുള്ള സമ്പർക്കം ഉണ്ടായോ എന്ന് നമുക്ക് പറയാൻ കഴിയില്ല. ക്വാറന്റൈനിൽ പോകേണ്ട ഏതെങ്കിലും സാഹചര്യം ഉണ്ടായാൽ ആ വിവരം താൻ അറിയിക്കും. ഇപ്പോൾ ചാനിലിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അതിന്റെ പേരിൽ ആരും ഉത്ക്കണ്ഠപ്പെടേണ്ട കാര്യമില്ല. വാർത്ത പരന്നതിന് പിന്നാലെ ആയിരക്കണക്കിന് ഫോൺ വിളികളാണ് തനിക്ക് വരുന്നത്. മുഴുവൻ ആളുകളോട് മറുപടി പറയാൻ കഴിയാത്തതിനാലാണ് ഫേസ്ബുക്കിൽ വീഡിയോ ഇടുന്നത്.
ഏലപ്പാറയിൽ താൻ താമസിക്കുന്ന വാർഡിലാണ് രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരെ പരിശോധിച്ച ഡോക്ടറും രോഗ ബാധിതയായി. ഈ പഞ്ചായത്തിലാണ് ആശ വർക്കർക്കും രോഗം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഏലപ്പാറ പഞ്ചായത്തിൽ യോഗം വിളിക്കേണ്ടത് എംഎൽഎ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് യോഗം ചേർന്നത്. രോഗിയുടെ കോൺടാക്റ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രവും പഞ്ചായത്ത് ഓഫീസും അഗ്നിശമന സേനയുടെ സഹായത്തോടെ രോഗാണുമുക്തമാക്കി. ആരോഗ്യപ്രവർത്തകരുടെ സ്പെഷൽ ടീമിനെ പഞ്ചായത്തിൽ നിയോഗിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയാനുള്ള ശ്രമത്തിനിടെയാണ് ഇത്തരത്തിലുള്ള വാർത്ത പരന്നത് നിർഭാഗ്യകരമാണെന്നും ബിജിമോൾ പറഞ്ഞു.