ലോകത്തെ ചലിപ്പിക്കുകയും സർവ്വസമ്പത്തും ഉല്പാദിപ്പിക്കുകയും ചെയ്യുന്ന അധ്വാനിക്കുന്നവരുടെ സാർവ്വദേശീയ ദിനമാണ് മെയ് ദിനം.12 ഉം 16ഉം മണിക്കൂറുകൾ വരെ പണിയെടുപ്പിക്കുകയും മനുഷ്യോചിതമായ ഒരു പരിഗണനയും ലഭിക്കാതെ കൂലിയടിമകളായി ചൂഷണം ചെയ്യപ്പെടുകയും ചെയ്ത ഒരു വർഗ്ഗം ആത്മബോധത്തിലേക്കും അവകാശ പോരാട്ടങ്ങളിലേക്കും കുതിച്ചുയർന്ന ചിക്കാഗോ സമരങ്ങളുടെ സ്മരണയാണത്. ചോരയിൽ കുതിർന്ന മെയ്ദിന പ്രക്ഷോഭങ്ങളുടെ സ്മരണ .
ലോകമാകെ പടര്‍ന്ന 8 മണിക്കൂര്‍ പ്രസ്ഥാനം
ഹേയ് മാർക്കറ്റിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി സംഘടിച്ച തൊഴിലാളികൾക്ക് നേരെ പോലീസും ഫാക്ടറി ഉടമകളും നിഷ്ഠൂരമായ കടന്നാക്രമണം അഴിച്ചുവിട്ടു. അതിനെതിരെ തൊഴിലാളികളുടെ പ്രതിരോധം ഏറ്റുമുട്ടലിലേക്ക് കടക്കുകയും നിരവധി പേർ ഇരുഭാഗത്തുമായി മരിച്ചുവീഴുകയും ചെയ്തു. ഹേയ് മാർക്കറ്റ് സംഭവങ്ങളുടെ പേരിൽ, പോലീസുകാരനെ വധിച്ചുവെന്ന കള്ളക്കേസ് ചുമത്തി 4 തൊഴിലാളി നേതാക്കൾക്ക് വധശിക്ഷ നൽകി.
തൂക്കിലേറുന്നതിന് തൊട്ടുമുമ്പ് തൊഴിലാളി നേതാവായ പാർസൺ വിളിച്ചു പറഞ്ഞത് ഞങ്ങളെ നിങ്ങൾക്ക് കൊല്ലാം, പക്ഷെ മുതലാളിമാരെ കേട്ടോളു ഞങ്ങളുടെ ശബ്ദം അമേരിക്കയും കടന്നു ഭൂഖണ്ഡങ്ങളിലേക്ക് പരക്കുകയാണ് എന്നാണ്...
അതെ, ലോകമാസകലം 8 മണിക്കൂർ പ്രസ്ഥാനം പടർന്നു. മുതലാളിത്തത്തിൻ്റെ പറുദീസകളായ ബ്രിട്ടനിലും ഫ്രാൻസിലും ജർമ്മനിയിലുമെല്ലാം തൊഴിലാളി സമരങ്ങൾ ശക്തിപ്പെട്ടു.1889 ൽ ഫ്രഞ്ച് വിപ്ലവത്തിൻ്റെ ശതാബ്ദി വേളയിൽ പാരീസിൽ ചേർന്ന രണ്ടാം കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ സമ്മേളനം 1890 മെയ് 1 മുതൽ സാർവദേശീയ തൊഴിലാളി ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തു.
മഹാമാരിക്കിടയിലെ മേയ് ദിനം
മഹാമാരിയിൽ നിന്നും അതു സൃഷ്ടിച്ച സാമ്പത്തിക തകർച്ചയിൽ നിന്നുമുള്ള അതിജീവന സന്ദേശമാണ് ഈ വർഷത്തെ മെയ്ദിനം നൽകുന്നത്. മനുഷ്യരാശിയുടെ യും തൊഴിലാളി വർഗത്തിൻ്റെയും അതിജീവനത്തിനുള്ള ആരോഗ്യ സാമ്പത്തിക നയങ്ങൾക്കുവേണ്ടിയുള്ള മുറവിളികളാണ് ഇന്ന് ലോകമെമ്പാടും ഉയരുന്നത്. ലോകമെമ്പാടുമുള്ള മുതലാളിത്ത ഭരണകൂടങ്ങൾ പ്രതിസന്ധിയെ മറികടക്കാനുള്ള സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാതെയാണ് ജനങ്ങളെ ലോക്ക് ഡൗണിലേക്ക് തള്ളിവിട്ടത്. മഹാമാരിയുടെ വ്യാപന ഭീതിയും ഉപജീവന വഴികളെല്ലാം അടഞ്ഞുപോയവരുടെ നിരാലംബതയും നിലവിളിയുമാണ് എങ്ങും ഉയരുന്നത്.
മഹാമാരി ലോകത്തെ സ്തംഭിപ്പിക്കുകയും സർവ്വ ഉല്പാദന സേവനമേഖലകളും അടച്ചുപുട്ടേണ്ട സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നു. ഫാക്ടറികളും ഫാമുകളും തുടങ്ങി ഒട്ടുമിക്ക സേവന മേഖലകളും പ്രവർത്തിക്കുന്നില്ല.ആഗോള സാമ്പത്തിക വളർച്ച പിടിച്ചു നിർത്താനാവാത്ത പതനത്തിലാണു്. ആഗോള തൊഴിൽ ശേഷിയുടെ 80% - ത്തോളം വീടുകളിലിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളും ഗ്രാമീണ ദരിദ്ര കർഷകരും പരമ്പരാഗത തൊഴിലാളികളും പണിയോ വരുമാനമോ ഇല്ലാത്ത അതീവ തീക്ഷ്ണമായ സാഹചര്യത്തിലാണ്.
ലോകം ഏതാണ്ട് നിശ്ചലമാണെന്നും സമ്പദ്ഘടനകൾ മാന്ദ്യത്തിലും തകർച്ചയിലുമാണെന്നും പ്രാപ്തമായ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഷ്ട്ര നേതാക്കളോട് ഐഎംഫ് തന്നെ ശുപാർശ ചെയ്യുന്നു. എന്നാൽ നിയോലിബറൽ ഭരണകൂടങ്ങൾ ജനങ്ങളെ സഹായിക്കാനും ജനങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്ന പദ്ധതികള്‍ പ്രഖ്യാപിക്കാനും തയ്യാറാക്കുന്നില്ലായെന്നു മാത്രമല്ല കോർപ്പറേറ്റുകൾക്ക് പൊതുഖജനാവിലെ പണമൊഴുക്കി കൊടുക്കാനും അവരെ സഹായിക്കാനുമാണ് ഉത്സാഹം കാണിക്കുന്നത്. കോവിഡു പ്രതിരോധത്തിൻ്റേതായ സാഹചര്യത്തെ കൗശലപൂർവ്വം തൊഴിലാളികളൂടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കാനും വെട്ടി കുറക്കാനുമുള്ള അവസരമാക്കുകയാണ്. വേതനം വെട്ടിക്കുറയ്ക്കുക, ജോലി സമയം കൂട്ടുക, ക്ഷാമബത്തകൾ പിടിച്ചു വെക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുണ്ടായിട്ടുള്ളത്.