ചാത്തന്നൂർ എംഎൽഎ ജിഎസ് ജയലാൽ കൊവിഡ് നിരീക്ഷണത്തിൽ. ചാത്തന്നൂരിൽ കൊവിഡ് രോഗ ബാധ സംശയിക്കുന്ന പഞ്ചായത്ത് അംഗവുമായി സമ്പർക്കമുണ്ടായി എന്ന സംശയത്തെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ പോയത്. വ്യാഴാഴ്ച രാവിലെ മുതൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്ന് ജയലാൽ അറിയിച്ചു. ചാത്തന്നൂർ പഞ്ചായത്തിലെ ജനപ്രതിനിധികളോടും ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 3 ആരോഗ്യ പ്രവർത്തകർ അടക്കം 5 പേർക്കാണ് കഴിഞ്ഞ ദിവസം ചാത്തന്നൂരിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഏപ്രിൽ 25 ന് ഒരു ആരോഗ്യ പ്രവർത്തകക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഇതിന് തൊട്ടുമുൻപ് പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്നു. സാമൂഹിക അകലവും മറ്റ് നിബന്ധനകളും പാലിച്ചാണ് യോഗം ചേർന്നത്. രോഗം സംശയിക്കുന്ന പഞ്ചായത്ത് അംഗം ഉൾപ്പെടെ ഈ യോഗത്തിൽ സംബന്ധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്.
ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കല്ലൂവതുക്കൽ, തൃക്കോവിൽ വട്ടം പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലുവാതുക്കലാണ് രോഗം സ്ഥിരീകരിച്ച ഒരു ആരോഗ്യ പ്രവർത്തകയുടെ വീട്. രോഗം സ്ഥിരീകരിച്ച മറ്റൊരാളുടെ വീട് തൃക്കോവിൽ വട്ടം പഞ്ചായത്തിലെ മുഖത്തലയിലാണ്. ഈ പ്രദേശങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന സൂചന. വിദേശത്ത് നിന്ന് വന്ന് ക്വാറന്റൈനിൽ കഴിയുന്ന നിരവധിയാളുകളുടെ വീടുകളിൽ ഈ ആരോഗ്യ പ്രവർത്തക പോയിട്ടുണ്ട്. കൂടാതെ ആശുപത്രിയിലും ഇവർ ജോലിയെടുത്തിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയ 9 വയസ്സുകാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടി ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. രോഗം സ്ഥിരീകരിച്ച പ്രാദേശിക രാഷ്ട്രീയ നേതാവും ഇവരുടെ സമ്പർക്കപ്പെട്ടികയിൽ ഉൾപ്പെട്ടയാളാണ്.