വിമാനസർവീസിന് തയ്യാറെടുക്കാൻ വിമാനത്താവളങ്ങൾക്ക് നിർദ്ദേശം. മെയ് പകുതിയോടെ വിമാന സർവീസ് തുടങ്ങാനാകുമെന്നാണ് വിമാനത്താവള അതോറിറ്റിയുടെ പ്രതീക്ഷ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂന്നിലൊന്ന് സീറ്റുകളിൽ മാത്രമെ യാത്രക്കാരെ അനുവദിക്കൂ. മെയ് -3 ന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ കൂടുതൽ മേഖലകൾക്ക് ഇളുവുകൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള മാർഗ നിർദ്ദേശം ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും. മെയ് പകുതിയോടെ ആഭ്യന്തര യാത്രക്ക് ഇളവ് അനുവദിക്കാൻ സാധ്യതയുണ്ട്. റെഡ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലാകും യാത്ര അനുവദിക്കുക.ആഭ്യന്തര, വിദേശ സർവീസുകൾ എന്ന് തുടങ്ങാനാകും എന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എല്ലാ വിമാനത്താവളങ്ങളോടും സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ നടത്താൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചത്. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് മാത്രമെ യാത്ര അനുവദിക്കാനാകൂ. വിമനാത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുമ്പോൾ അടക്കം ഇത്തരം മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടിവരും. ഇതിനുള്ള സംവിധാനങ്ങൾ വിമാനത്താവളങ്ങൾക്കുള്ളിൽ നടത്തേണ്ടതുണ്ട്.
എയർ ഇന്ത്യ ജീവനക്കാരോട് വിമാന സർവീസ് നടത്താൻ തയ്യാറാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ആഭ്യന്തര വിമാന സർവീസുകളാണ് ആദ്യം ആരംഭിക്കുക. ഇന്ത്യയിലെ പ്രധാനനഗരങ്ങളിലേക്ക് മാത്രമായിരിക്കും തുടക്കത്തിൽ സർവീസുണ്ടാവുക. രണ്ടാം ഘട്ടത്തിൽ മാത്രമായിരിക്കും മറ്റ് നഗരങ്ങളിലേക്കുള്ള സർവ്വീസ്. യാത്രാ വിലക്കില്ലാത്ത വിദേശ രാജ്യങ്ങളിലേക്കായിരിക്കും തുടക്കത്തിൽ ഇന്ത്യയിൽ നിന്ന് സർവീസ ആരംഭിക്കുക. 30 ശതമാനം യാത്രക്കാരെ മാത്രമാണ് വിദേശത്തേക്ക് അനുവദിക്കുക.