വയനാട്ടിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടു. മാർച്ച് 18 ന് മാനന്തവാടിയിൽ നിന്ന് ചരക്കെടുക്കാൻ ചെന്നൈയിലേക്ക് പോയ മാനന്തവാടി സ്വദേശിക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. 18 ന് വീട്ടിൽ നിന്ന് പോയ ഡ്രൈവർ രണ്ട് ദിവസം മൈസൂരിൽ തങ്ങി. 21 ന് കോയമ്പേട് മാർക്കറ്റിൽ എത്തിയ ഡ്രൈവർ 4 ദിവസം അവിടെ തങ്ങി. ചെന്നൈയിൽ നിന്ന ബാവലി ചെക്ക് പോസ്റ്റ് വഴി കേരളത്തിൽ എത്തി. 26 ന് മാനന്തവാടിയിലെ വീട്ടിൽ എത്തി. 27 ന് ചരക്ക് മീനങ്ങാടിയിലെ ഗോഡൗണിൽ ഇറക്കി. മീനങ്ങാടിയിൽ മൊബൈൽ ഷോപ്പിലും പഴകടയിലും ഇയാൾ പോയിട്ടുണ്ട്. 29 ന് ആംബുലൻസിൽ സ്രവപരിശോധനക്ക് ആശുപത്രിയിലേക്ക് പോയി. ഇതിന് ശേഷം വീട്ടിൽ തിരിച്ചെത്തി. ഇന്നലെയാണ് അസുഖം സ്ഥിരീകരിച്ചത്. വീട്ടിലെ 5 പേരുമായി ഇയാൾ നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
മാനന്തവാടി കുറുക്കുൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള അറിയിച്ചു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. ചെന്നൈയിൽ നിന്ന് എത്തിയ ഇയാൾ ക്വാറന്റൈനിൽ ആയിരുന്നു. കുടുംബാഗങ്ങളുമായി മാത്രമെ സമ്പർക്കം ഉണ്ടായിരുന്നുള്ളു. വീട്ടിൽ ഉള്ളവരെയും ഇയാൾക്കൊപ്പം ലോറിയുണ്ടായിരുന്നവരെയും ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നയാളുടെ ആദ്യ പരിശോധഫലം നെഗറ്റീവാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. സോണിൽ മാറ്റം വന്നാലും ഇല്ലെങ്കിലും ഓറഞ്ച് സോണിലെ ഇളവുകൾ മാത്രമാണ് ജില്ലയിൽ ഉണ്ടാവുക. പുതുതായി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചില പ്രദേശങ്ങൾ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേകമായി 400 സമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിനാൽ കൂടുതൽ പൊസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്നുണ്ട്