രാജ്യത്ത് സജീവമായ കൊവിഡ്-19 കേസുകളിൽ 68 ശതമാനവും 20 ജില്ലകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം ബാധിച്ച് മരിച്ചവരില്‍ 72 ശതമാനം പേരും ഈ ഇരുപത് ജില്ലകളിലാണ്. വിവരം ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി പങ്കുവചെന്നു കേന്ദ്രം അറിയിച്ചു. ഞായറാഴ്ച കാബിനറ്റ് സെക്രട്ടറിയുടെ' അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാരെ വിവരം അറിയിച്ചത്.
മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, പൂനെ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലാണ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നത്. ഈ ഇരുപതു ജില്ലകളിലും കാര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണ വിധേയമാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 2011 ലെ സെൻസസ് പ്രകാരം ഈ 20 ജില്ലകളിൽ ഏകദേശം 100 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട്.
മുംബൈ, അഹമ്മദാബാദ്, ചെന്നൈ, സെൻട്രൽ ദില്ലി, കൊൽക്കത്ത, നോർത്ത് ഡെൽഹി, കാൺപൂർ നഗർ, കൃഷ്ണ എന്നീ എട്ട് ജില്ലകളില്‍ കഴിഞ്ഞ പത്തു ദിവസമായി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്. അതില്‍ ഏഴ് ജില്ലകളിളിലെ മരണനിരക്ക് ഇന്ത്യയിലെ ശരാശരിയെക്കാള്‍ കൂടുതലാണ്. ലോക്ക്ഡൗൺ 3.0 ഇന്ന് ആരംഭിക്കുകയാണ്. രാജ്യത്ത് 130 ജില്ലകളെ റെഡ് സോണിലും, 284 ഓറഞ്ചിലും 319 ഗ്രീന്‍ സോണിലുമായി വർഗ്ഗീകരിച്ചിരിക്കുന്നു.