പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ ഒരുക്കങ്ങൾ വിശകലനം ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇതുമായി ബന്ധപ്പെട്ട് നിർണായകമായ രണ്ട് യോഗങ്ങളാണ് മുഖ്യന്ത്രി വിളിച്ചത്. രാവിലെ 10 മണിക്ക് വകുപ്പ് മേധാവികളുമായും ഉന്നത ഉദ്യോസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നിലവിലെ സൗകര്യങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ അവലോകനം നടത്തും. വിമാനത്താവളങ്ങളിലെ സ്ക്രീനിംഗ് സൗകര്യങ്ങൾക്ക് അന്തിമ തീരുമാനം നൽകും. സ്വകാര്യ ആശുപത്രികളെ കൂടി ദൗത്യത്തിൽ പങ്കാളികളാക്കും. ഇതിനായി ആശുപത്രി മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി വീഡിയോ കോൺഫ്രൻസ് വഴി ചർച്ച നടത്തും. രാവിലെ 11 മണിക്കാണ് ഈ ചർച്ച നടക്കും. പണം മുടക്കാൻ തയ്യാറുള്ള രോഗികളെ ചികിത്സിക്കാൻ സ്വകാര്യ ആശുപത്രികളെ അനുവദിക്കും. ഇതിലൂടെ കൂടുതൽ പ്രവാസികളെ ഉൾക്കൊള്ളാൻ സംസ്ഥാനത്തിന് ആകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് പ്രവാസികളെ ഒഴിപ്പിക്കുന്ന നടപടികളുടെ ഭാഗമായി യുഎഇയിൽ നിന്നുള്ള ആദ്യത്തെ വിമാനം കേരളത്തിലേക്കായിരിക്കും. 2 വിമാനങ്ങളാണ് കേരളത്തിൽ എത്തുക. ഇന്ത്യൻ അമ്പാസിഡർ പവൻ കപൂർ ഖലീജ് ടൈംസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എത്ര പേരെ ക്വാറന്റൈൻ ചെയ്യാമെന്ന് വിശദാംശങ്ങൾ കേരളം മാത്രമാണ് നൽകിയത്. അതിനാലാണ് കേരളത്തിലേക്ക് ആദ്യം വിമാനം പുറപ്പെടുന്നത്. 2 ലക്ഷത്തോളം പേരെ ക്വാറന്റൈൻ ചെയ്യാമെന്നാണ് കേരളം അറിയിച്ചിരിക്കുന്നത്. കേരളം പൂർണ സജ്ജമാണെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചത്. പോകേണ്ടവരുടെ ലിസ്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. 197000 ത്തോളം പേരാണ് ഇന്ത്യയിലേക്ക് വരാൻ എംബസിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ നിന്ന് മുൻഗണനാ പട്ടികയുണ്ടാക്കി എയർ ഇന്ത്യക്ക് കൈമാറും. എയർ ഇന്ത്യയിൽ നേരിട്ടും വെബ് സൈറ്റ് വഴിയും പട്ടികയിൽ ഇടം പിടിച്ചവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അമ്പാസിഡർ അറിയിച്ചു. എന്നാൽ നടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ചും വ്യക്തതയായില്ല.