പ്രവാസികളുമായി ഗൾഫിൽ നിന്ന് നാളെ രണ്ട് വിമാനങ്ങൾ മാത്രം. ദുബായിൽ നിന്ന് കോഴിക്കോടേക്കും അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുക. സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദാക്കി. ദോഹ കൊച്ചി വിമാനം ശനിയാഴ്ച സർവീസ് നടത്തും. റിയാദിൽ നിന്ന് കോഴിക്കോടേക്കുള്ള സർവീസ് മറ്റന്നാളത്തേക്ക് മാറ്റിയതായി മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. നാളെ ദുബായിൽ നിന്നുമുള്ള വിമാനം രാത്രി 10.30 നാണ് കരിപ്പൂരിൽ എത്തുക. ഉച്ചതിരിഞ്ഞാണ് വിമാനം ദുബായിൽ നിന്ന് പുറപ്പെടും. അബുദാബിയിൽ നിന്നുള്ള വിമാനം യുഎഇ സമയം 4 മണിക്ക് ശേഷം പുറപ്പെടും. ഒരുക്കങ്ങളുടെ ട്രയൽ റൺ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കരിപ്പൂരിൽ നടത്തി. കൂടാതെ കരിപ്പൂരിൽ വിവിധ വകുപ്പുകളുടെ എയർപോർട്ട് അധികൃതരുടെയും അവലോകന യോഗം ചേർന്നു. നാളെ എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. എല്ലാവരെയും പ്രത്യേക ക്വാറന്റൈനിലാക്കാനാണ് തീരുമാനം. കരിപ്പൂരിൽ എത്തുന്നവരെ മലപ്പുറം ജില്ലയിലാണ് പാർപ്പിക്കുക. മറ്റു ജില്ലകളിലുള്ളവരെ കെഎസ്ആർടിസി ബസുകളിൽ കൊണ്ടുപോകും.
വിമാനം ഗൾഫിൽ നിന്ന് പുറപ്പെടുമ്പോൾ ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരമുള്ള റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിമാനത്തിനകത്ത് യാത്രക്കാരെ ഇന്ത്യയുടെ പ്രോട്ടോക്കോൾ പ്രകാരമാണ് കൊണ്ടു പോവുക. വിമാനത്താവളങ്ങളിൽ യാത്രക്കാരെ തെർമൽ പരിശോധനക്കാണ് ആദ്യം വിധേയരാക്കുക. അസുഖം കണ്ടെത്തുന്നവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ 7 ദിവസത്തെ ഇൻസ്റ്റ്യുറ്റ്യൂഷൻ ക്വറന്റൈനിലേക്ക് കൊണ്ടുപോകും. യാത്രക്കുള്ള ഒരുക്കങ്ങൾ എയർ ഇന്ത്യ പൂർത്തിയാവാത്തത് മൂലമാണ് സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ യാത്രമാറ്റിയത്. സൗദിയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ആരോഗ്യ പരിശോധന സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്. യാത്രക്കാരുടെ എണ്ണം സംബന്ധിച്ചും ഇതുവരെ തീരുമാനം ആയില്ല.