പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ക്വാറന്റീൻ ചെയ്യാൻ പൂർണ സജ്ജമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 115500 ത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികൾ തയ്യാറാക്കിയെന്ന് സർക്കാർ ഹൈക്കോതിയിൽ സത്യവാങ്മൂലം നൽകി. പ്രവാസികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്ന ഹർജികൾ നാളെ പരിഗണിക്കും. ഇതിന് മുന്നോടിയായാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
പണം നൽകി ഉപയോഗിക്കാൻ കഴിയുന്ന 9000 ത്തോളം ഹോട്ടലുകളും റിസോർട്ടുകളും ക്വാറന്റൈന് തയ്യാറായെന്നും സർക്കാർ വ്യക്തമാക്കി. കേരളത്തിലെത്തുന്നവരെ പരിശോധിക്കാനായി 40,000 കിറ്റുകള്‍ സജ്ജമാണ്. കൊവിഡ് പ്രതിരോധത്തിന് ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് 13,45 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചു. ഇതിനനുസരിച്ചുള്ള ഒരുക്കങ്ങൾ ജില്ലയിൽ നടക്കുകയാണ്. നോർക്കയിൽ 4.52 ലക്ഷം പ്രവാസികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 9572 പേർ ഗർഭിണികളാണ്. ഇവരുടെ കാര്യത്തിൽ സർക്കാർ മുൻഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു.