കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്തമായി. കൊവിഡ് ചികിത്സയിലായിരുന്ന ഒടുവിലത്തെ ആളുടെ ഫലവും നെഗറ്റീവായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 179 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ നേട്ടമാണ് ജില്ല കൈവരിച്ചത്. നിലവില്‍ 7 ജില്ലകളിലാണ് രോഗികള്‍ ഉള്ളത്. കാസർഗോഡ് ജില്ലയെ കൂടാതെ ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി ജില്ലകളും കൊവിഡ് മുക്തമായി.
ഫെബ്രുവരി മൂന്നിനാണ് ജില്ലയില്‍ ആദ്യമായി കൊവിഡ്-19 സ്ഥിരീകരിച്ചത്. പിന്നീട് മാര്‍ച്ചില്‍ കൊവിഡ് രണ്ടാം ഘട്ട വ്യാപന സമയത്ത് കാസര്‍ഗോഡ് രണ്ടാമതും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 16നായിരുന്നു രണ്ടാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പെട്ടെന്ന് ജില്ല കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറി. ഒരു ദിവസം 34 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം വരെയുണ്ടായി. നിലവില്‍ 989 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 93 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.