കൊവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം മെയ് 16-ന് ആരംഭിക്കും. മെയ് 22-നുള്ളില്‍ 149 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചുകൊണ്ട് 31 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനാണ് വിദേശകാര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 12 രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 15,000 ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ മെയ് 7 നും മെയ് 14 നും ഇടയിൽ 64 സര്‍വ്വീസുകള്‍ നടത്തുമെന്നാണ് അറിയുന്നത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, അയർലൻഡ്, തായ്ലൻഡ്, റഷ്യ, കസാക്കിസ്ഥാൻ, ഉക്രെയ്ൻ, കിർഗിസ്ഥാൻ, ജോർജിയ, കാനഡ, ഓസ്‌ട്രേലിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലുള്ള പൌരന്മാരെയാണ് രണ്ടാം ഘട്ടത്തിൽ പ്രധാനമായും കൊണ്ടുവരിക. അമേരിക്കയിലേക്കാണ് ഏറ്റവും കൂടുതല്‍ (13) വിമാനങ്ങള്‍ അയക്കുന്നത്. യുഎഇ 11, കാനഡ 10, സൗദി അറേബ്യ 9, യുകെ 9 എന്നിങ്ങനെയാണ് മറ്റുള്ള പ്രധാന സര്‍വ്വീസുകള്‍.