ട്രെയിൻ സർവീസുകൾ ജൂലൈ ഒന്നിന് ശേഷം മാത്രം. ജൂൺ 30 വരെയുള്ള എല്ലാ ട്രെയിനുകളും റെയിൽവെ റദ്ദാക്കി. ബുക്ക് ചെയ്തവർക്ക് പണം പൂണമായും തിരിച്ചു നൽകുമെന്ന് റെയിൽവെ അറിയിച്ചു. ശ്രമിക് ട്രെയിനുകളും പ്രത്യേക ട്രെയിനുകളും മാത്രമാണ് ജൂൺ 30 വരെ ഓടുക. മെയ് 12 മുതലാണ് രാജ്യത്ത് പ്രത്യേക ട്രെയിനുകൾ ആരംഭിച്ചത്. കൂടുതൽ ട്രെയിനുകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. ശ്രമിക് ട്രെയിനുകളായിരിക്കും ഇതെല്ലാം. പ്രത്യേക ട്രെയിനുകളിൽ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു. നിലവിൽ പ്രത്യേക ട്രെയിനുകളിൽ കൺഫേംമ്ഡ് ടിക്കറ്റുകൾ മാത്രമാണ് അനുവദിക്കുന്നത്. ലോക്ഡൗൺ മൂലം ഡൽഹിയിൽ കുടുങ്ങിയ മലയാളികളുമായുള്ള ട്രെയിൻ ഇന്ന് രാത്രി കേരളത്തിൽ എത്തും.
ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിനാണ് ഇത്. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലാണ് ട്രെയിൻ ആദ്യം എത്തുക. യാത്രക്കാരെ പരിശോധിക്കുന്നതിനും ക്വാറന്റൈൻ ചെയ്യുന്നതിനും വിപുലമായ പദ്ധതിയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്. മലബാറിലെ മറ്റ് യാത്രക്കാരെ കെഎസ്ആർടിസിയിൽ കൊണ്ടുപോകും. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എറണാകുളം തിരുവനന്തപുരം സ്റ്റേഷനുകളിലും സമാനമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. 1490 യാത്രക്കാരാണ് ട്രെയിനിലുള്ളത്. യാത്രക്കാരിൽ ഭൂരിഭാഗവും ഗർഭിണികൾ വിദ്യാർത്ഥികൾ വയോധികർ തുടങ്ങിയ മുൻഗണന വിഭാഗത്തിൽപ്പെട്ടവരാണ്.