ഓർമ്മയുണ്ടോ തൊണ്ണൂറുകളിലാരംഭിച്ച ഗൾഫ് യുദ്ധം. ഒപെക് രാജ്യങ്ങളുടെ നിയന്ത്രണ തത്വങ്ങങ്ങളും നിയമങ്ങളും ലംഘിച്ച് കുവൈറ്റിലെ പെട്രോൾ കിണറുകളിൽ നിന്ന് യു എസ് കമ്പനികൾ എണ്ണ പമ്പ് ചെയ്തു കൊണ്ടുപോകുന്നത് തടയണമെന്ന് ഇറാഖ് ഭരണകൂടം ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും കുവൈറ്റിലെ അമേരിക്കൻ ശിങ്കിടികളായ സർക്കാർ ചെവികൊണ്ടില്ല. അതേ തുടർന്നാണ് സദ്ദാം ഹുസൈൻകുവൈറ്റിലേക്ക് സൈനിക വിന്യാസം നടത്തുന്നതും കുവൈറ്റിനെ സഹായിക്കാനെന്ന വ്യാജേന യു എസ് പട്ടാളം ഇടപെടുന്നതും.
യുദ്ധം കടുത്തതോടെ ഈ മേഖലയിൽ പണിയെടുക്കുന്ന പ്രവാസികൾ അരക്ഷിതരായി. യുദ്ധഭൂമിയിൽ ജീവന് വേണ്ടിയുള്ള നിലവിളികൾ ഉയർന്നു.അന്നത്തെ കേന്ദ്ര സർക്കാർ സ്വന്തം കുവൈറ്റിയിലെ യുദ്ധഭൂമിയിൽ അകപ്പെട്ടു പോയവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു. ഒരു നയാ പൈസ പോലും വിമാനക്കൂലി വാങ്ങാതെ
അന്നത്തെ വിദേശകാര്യ മന്ത്രിയും ഉപരിതല ഗതാഗത മന്ത്രിയും ആ ദൗത്യത്തിന് നേതൃത്വം കൊടുത്തു. ഇതിപ്പോൾ ഓർമിപ്പിക്കേണ്ടി വരുന്നത്, മഹാമാരി സൃഷ്ടിച്ച അരക്ഷിത സാഹചര്യങ്ങളിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിരുത്തരവാദപരവും പ്രവാസികളോടും സഹാനുഭവമില്ലാത്തതുമായ സമീപനത്തിൻ്റെ പശ്ചാത്തലത്തിലാണ്. ഇന്ന് സ്വന്തം കയ്യിൽ നിന്ന് പ്രവാസി പണം മുടക്കി ടിക്കറ്റെടുത്ത് ഇന്ത്യയിലേക്ക് വിമാനം കയറേണ്ട അവസ്ഥയാണ് കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്. എല്ലാ ചെലവും തൊഴിലും ശബളവുമില്ലാത്ത പ്രവാസി തന്നെ വഹിക്കണം. അതാണ് പ്രവാസികളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
അവരിൽകുറച്ചു പേരെങ്കിലും ഓർക്കുന്നുണ്ടാകും ഒരു ലക്ഷത്തി എഴുപത്തെണ്ണായിരത്തോളം പേരെ ഒരു നയാപൈസ പോലും വാങ്ങാതെ വെറും 58 ദിവസം കൊണ്ട് കുവൈത്തിലെ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യയിലെത്തിച്ച വിപി സിംഗ് സർക്കാറിനെ. അങ്ങനെയൊരു സർക്കാർ ഇന്ത്യാരാജ്യം ഭരിച്ചിരുന്നുവെന്നു സംഘികൾ ഓർമ്മിക്കാനിഷ്ടപ്പെടില്ല. സംഘികളോട് ചേർന്ന് വിശ്വാസ പ്രമേയത്തിനെതിരായി വോട്ടു ചെയ്തു വി പി സിംഗ് സർക്കാറിനെ താഴെയിറക്കിയ കോൺഗ്രസ്സുകാരും.
മണ്ഡൽ കമീഷൻ റിപ്പോർട് നടപ്പാക്കിയതാണ് സവർണ ജാതിസമ്പന്ന താല്പര്യങ്ങളെ പ്രതിനിധീകരിച്ച കോൺഗ്രസുകാരെയും ബിജെപിക്കാരെയും വി.പി.സിംഗിൻ്റെ സർക്കാറിനെതിരെ ഒന്നിപ്പിച്ചത്.
ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെ ഇന്ത്യ ഭരിച്ച ആ സർക്കാറിലെ വിദേശകാര്യ മന്ത്രി ഐ.കെ ഗുജറാളായിരുന്നു. ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായി വടകര നിയോജക മണ്ഡലത്തിൽ നിന്നും പാർലമെൻറംഗമായ കെ .പിഉണ്ണികൃഷ്ണനായിരുന്നു ആ മന്ത്രിസഭയിലെ ഉപരിതലഗതാഗത വകുപ്പ് മന്ത്രി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു അന്ന് കുവൈറ്റിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഇന്ത്യയിലെത്തിച്ചത്.