പലായനത്തിനിടെ റോഡിൽ വീണ്ടും ജീവൻ പൊലിഞ്ഞു. മധ്യപ്രദേശിൽ 4 കുടിയേറ്റ തൊഴിലാളികൾ ലോറി ഇടിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ഇൻഡോറിലേക്ക് ഹൈവേയിലൂടെ നടന്നു പോവുകയായിരുന്ന തൊഴിലാളികളാണ് ലോറി ഇടിച്ച് മരിച്ചത്. ഇതോടെ ലോക്ഡൗണിൽ റോഡിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 92 ആയി.
ഇന്നലെ ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലുണ്ടായ ലോറി അപകടത്തിൽ 23 കുടിയേറ്റ തൊഴിലാളികൾ മരിച്ചു രാജസ്ഥാനിൽ നിന്നും ഝാർഖണ്ഡിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 20 ഓളം പേർക്ക് ഗുരതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.30 നാണ് അപകടമുണ്ടായത്. കത്ത് വാലി പൊലീസ് സ്റ്റേഷനൻ പരിധിയിലെ മിഹൗലിയിൽ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ലോറിയിൽ 81 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തൊഴിലാളികൾ കയറിയ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു . ലോറിയുള്ളവർ ബീഹാർ, ഝാർഖണ്ഡ്,ബംഗാൾ സ്വദേശികളാണെന്ന് ഔറയ്യ ജില്ലാ കളക്ടർ അറിയിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചനയുണ്ട്. മരിച്ചവരുടെ മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം വടക്കേ ഇന്ത്യയിൽ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ യുപി, മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലുണ്ടായ 3 വ്യത്യസ്ത അപകടങ്ങളിൽ 15 തൊഴിലാളികൾ മരിച്ചിരുന്നു. മെയ് 8 ന് മഹാരാഷ്ട്രയിൽ ട്രെയിൻ കയറി റെയിൽവെ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 16 തൊഴിലാളികൾ മരിച്ചു. മെയ് 1 മുതൽ തൊഴിലാളികൾക്കായി പ്രത്യേക ട്രെയിനുകൾ ഓടുന്നുണ്ടെങ്കിലും നിരവിധി പേരാണ് ഇപ്പോഴും നാട്ടിലേത്താൻ ലോറികളെ ആശ്രയിക്കുന്നത്. യുപിയിൽ അതിഥി തൊഴിലാളികൾ അപകത്തിൽപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടിരുന്നു.