കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 490 ആയി. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹ്യൂബെ പ്രവിശ്യയിലാണു മരണം ഏറെയും. ഫിലിപ്പൈൻസിലും ഹോങ്കോങ്ങിലുമായി രണ്ടുപേരും മരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 26 രാജ്യങ്ങളിലായി ഇരുപത്തിനാലായിരത്തിലധികം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം, കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒപ്പം, അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരും കപ്പലിലുണ്ട്.
കേരളത്തില്‍ കൊറോണക്കെതിരെ ജാഗ്രത തുടരുകയാണ്. വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.