കുടിയേറ്റ തൊഴിലാളികൾക്ക് ബസ് അനുവദിക്കുന്നതിനെ ചൊല്ലി യുപി സർക്കാറും കോൺഗ്രസും തമ്മിലെ പോര് തുടരുന്നു. അതിഥി തൊഴിലാളികളെ കൊണ്ടുവരാൻ കോൺഗ്രസ് ഏർപ്പാടാക്കിയ ബസിന്റെ രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് യുപിസിസി അധ്യക്ഷൻ, പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്നിവർക്കെതിരെ യുപി പൊലീസ് കേസെടുത്തു. അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാൻ യുപി സർക്കറിന് താൽപര്യമില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങളുടെ പട്ടിക യുപി സർക്കാറിന് കോൺഗ്രസ് നൽകിയിരുന്നു. 1400 ഓളം വാനനങ്ങളുടെ പട്ടികയാണ് നൽകിയെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാൽ പട്ടികയിൽ എണ്ണൂറോളം ബസുകൾ മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവക്ക് ഫിറ്റനസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് യുപി സർക്കാർ അറിയിച്ചു. ലിസ്റ്റിൽ പലതും ബൈക്കുകളും കാറുകളും ആണെന്നുമാണ് യോഗി ആദിത്യനാഥ് സർക്കാറിന്റെ വാദം. ഇതിന് പിന്നാലെയാണ് യുപിസിസി പ്രസിഡന്റിനും പ്രിയങ്കയുടെ സെക്രട്ടറിക്കും എതിരെ പൊലീസ് കേസെടുത്തത്. വഞ്ചന വ്യാജ രേഖ ചമക്കൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എണ്ണൂറോളം ബസുകൾക്ക് സർവീസ് നടത്താൻ അനുവാദം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അഞ്ഞൂറോളം ബസുകൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.