കേരളത്തിലെത്തിയ പൃഥ്വിരാജും സംഘവും നിരീക്ഷണത്തിൽ. ജോർദാനിൽ ആടുജിവിതം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി കേരത്തിൽ എത്തിയ പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. എറണാകുളും ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ സ്വന്തം ചെലവിലാണ് പൃഥ്വിരാജ് നിരീക്ഷണത്തിലുള്ളത്. രാവിലെ 9 മണിയോടെയാണ് സിനിമാ സംഘം നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. പ്രത്യേക വിമാനത്തിലാണ് സംഘം നെടുമ്പാശ്ശേരിയിൽ എത്തിയത്. പരിശോധന പൂർത്തിയാക്കിയ ശേഷം പൃഥ്വിരാജ് കാർ സ്വയം ഡ്രൈവ് ചെയ്ത് ഹോട്ടലിലേക്ക് പോയി. സംവിധായകൻ ബ്ലസിയുടെ ക്വാറന്റൈൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ്. മറ്റ് ആരോഗ്യ പ്രശനങ്ങൾ കൂടി പരിഗണിച്ചാണ് ബ്ലസി ആശുപത്രി തെരഞ്ഞെടുത്തത്.
മാർച്ച് 15 നാണ് സിനിമാ ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയത്. കൊവിഡിനെ തുടർന്നുള്ള ലോക്ഡൗണും കർഫ്യൂവും കാരണം ഷൂട്ടിംഗ് മുടങ്ങിയിരുന്നു. ജോർദാനിലെ മരുഭൂമിയിൽ അകപ്പെട്ട സിനിമാ സംഘത്തെ നേരത്തെ തിരിച്ചെത്തിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയച്ചില്ല. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇടപെടലിനെ തുടർന്ന് ജോർദാനിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് അവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന മെയ് 7-ന് ജോർദാനിൽ ഷൂട്ടിംഗ് പുനരാരംഭിച്ചു. മെയ് 17-ന് ഷൂട്ടിംഗ് പൂർത്തിയാക്കി.