നാട്ടിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കണ്ണങ്കരയിൽ അതിഥി തൊഴിലാളികൾ തെരുവിൽ ഇറങ്ങി. ബീഹാറിലേക്ക് പോകാൻ ബുക്ക് ചെയ്ത ബസിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്ന ആരോപണവുമായാണ് തൊഴിലാളികൾ സംഘടിച്ചത്. എട്ടായിരം രൂപ ഓരോരുത്തരും നൽകി ബുക്ക് ചെയ്ത ബസിന് യാത്രാനുമതി നിഷേധിച്ചതായാണ് തൊഴിലാളികൾ പറയുന്നത്. അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. എന്നാൽ ബസിന് അനുമതി നിഷേധിക്കുകയായിരുന്നു.
ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയും തൊഴിലാളികൾ ഉന്നയിച്ചു. ജില്ലയിൽ കൂടുതൽ അതിഥി തൊഴിലാളികൾ കഴിയുന്ന മേഖലാണ് ഇത്. ട്രെയിൻ ഏർപ്പെടുത്തുന്ന മുറക്ക് നാട്ടിലേക്ക് പോകാമെന്ന് പൊലീസ് ഇവരെ അറിയിച്ചു. പിരിഞ്ഞു പോകാൻ തയ്യാറാകാത്തിനെ തുടർന്ന് ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു.