നടൻ സുരാജ് വെഞ്ഞാറമൂടും, ഡി കെ മുരളി എംഎൽഎയും കൊവിഡ് നിരീക്ഷണത്തിൽ. കൊവിഡ് സ്ഥിരീകരിച്ചയാളുമായി ഇടപെട്ട വെഞ്ഞാറമൂട് സിഐയുമായി വേദി പങ്കിട്ടതിനെ തുടർന്നാണ് ഇരുവരും സ്വയം നിരീക്ഷണത്തിൽ പോയത്. വെഞ്ഞാറമൂട് സിഐ അബ്കാരി കേസിലെ പ്രതിയുമായാണ് ഇടപെട്ടത്. ശനിയാഴ്ച രാവിലെയാണ് വെഞ്ഞാറമൂട് സിഐയുമായി സുരാജും മുരളിേയും വേദി പങ്കിട്ടത്. സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള സുരാജിന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി വിട്ടു നൽകിയിരുന്നു. മുരളിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സുരാജ് ചടങ്ങിൽ അതിഥിയായി പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ചിരുന്നു. സുരക്ഷാർത്ഥം നിരീക്ഷണത്തിൽ പോകണമെന്ന് ചടങ്ങിൽ പങ്കെടുത്തവരോട് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരം സ്പെഷൽ സബ്ജയിലിലെ റിമാന്റ് തടവുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെഞ്ഞാറമൂട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് റിമാന്റ് ചെയ്യുന്നതിന് മുമ്പ് പ്രതികളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്നാണ് നിയമം. ഇത് പ്രകാരം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മൂന്ന് പേരാണ് ഈ കേസിൽ റിമാന്റിലുളളത്. ഇതിൽ നാൽപതുകാന്റെ ഫലം പൊസിറ്റീവാണെന്ന് ആരോഗ്യ വകുപ്പ് ജയിൽ അധികൃതരെ അറിയിച്ചു. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരാജ് വെഞ്ഞാറമൂടും എംഎൽഎയും കൊവിഡ് നിരീക്ഷണത്തിൽ