കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടുനൽകും. കൊല്ലം ശിശുക്ഷേമ സമിതിയാണ് കുട്ടിയെ കൈമാറാൻ തീരുമാനം എടുത്തത്. പതിമൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഉത്രയും കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ മാതാപിതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഷാഹിദ കമാൽ വിഷയത്തിൽ ഉടൻ തീരുമാനം എടുക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. ഉത്ര മരിച്ചതിന് ശേഷം ഭർത്താവ് സൂരജിന്റെ സംരക്ഷണയിലാണ് കുട്ടികഴിഞ്ഞിരുന്നത്. സൂരജിന്റെ വീട്ടുകാർക്കും ക്രിമിനൽ മനോഭാവമുണ്ടെന്ന് ഉത്രയുടെ വീട്ടുകാർ ആരോപിച്ചിരുന്നു.
കൊലപാതകക്കേസിൽ പ്രതി സൂരജിനെയും സുഹൃത്ത് സുരേഷിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പുനലൂർ കോടതിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മെഡിക്കൽ പരിശോധനക്ക് ശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. കേസിൽ പ്രതികളുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്നലെയാണ് രേഖപ്പെടുത്തിയത്. കൊലപാതകം, കൊലപാതക ശ്രമം. ക്രിമിനൽ ഗൂഡാലോചന തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 5 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളവിവെടുത്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളുവെടുപ്പിനുമായാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്