ചെന്നൈയിൽ ഒരു സ്ഥാപനത്തിലെ 33 മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ പ്രമുഖ മാധ്യമ സ്ഥാപനം താത്കാലികമായി അടച്ചു. അണുനിശീകരണ ജോലികൾ പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തിന് ശേഷം സ്ഥാപനം തുറക്കും. ഇന്നലെയും ഇന്നുമായാണ് ഇത്രയും പേർക്ക് വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ല. ഇവരെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ സമ്പർക്കപ്പട്ടിയിലുള്ളവരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിലെ കൂടുതൽ പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.
ചെന്നൈയിലെ തന്നെ ഒരു വാർത്താ ചാനലിലെ 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചെന്നൈയിൽ മാത്രം കൊവിഡ് ബാധിച്ച മാധ്യമ പ്രവർത്തകരുടെ എണ്ണം 80 ആയി. 2 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തടർന്ന് ദക്ഷിണ റെയിൽവെയുടെ ചെന്നൈ ഡിവിഷണൽ ഓഫീസ് താൽകാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷം ഓഫീസ് തുറക്കുമെന്ന് റെയിൽവെ അറിയിച്ചു.