രാജ്യത്ത് ലോക്ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. സംസ്ഥാനങ്ങളുടെ നിലപടുകൾ കണക്കിലെടുത്ത് പുതിയ മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രിയുടെ സഹായം തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ലോക്ഡൗണിൽ ഇളവുകൾ വേണമെന്ന നിലപാടാണ് പല സംസ്ഥാനങ്ങളും അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാർഗ നിർദ്ദേശങ്ങളാകും കേന്ദ്ര സർക്കാർ പുറത്തിറക്കുക. തീയറ്ററുകൾ ഷോപ്പിംഗ് മാളുകൾ മെട്രോ സർവീസുകൾ റെസ്റ്റോറന്റുകൾ എന്നിവ തുറക്കുന്നതുമായി ബന്ധപ്പട്ട നിർദ്ദേശങ്ങളാണ് പ്രധാനമായും ഉണ്ടാവുക. ഇവയെല്ലാം തുറക്കണമെന്ന നിലപാടിലാണ് ചില സംസ്ഥാനങ്ങൾ. അതേ സമയം ഇത്തരം തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
ലോക്ഡൗൺ സംബന്ധിച്ച് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാകും കേന്ദ്ര സർക്കാർ നൽകുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇവ ഒരു മാസത്തേക്ക് കൂടി അടച്ചിടേണ്ടി വരുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിമാന സർവീസ് സംബന്ധിച്ച് പൊതു നിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിക്കും. നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകി ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ചാണ് സർക്കാർ ഈ ഘട്ടത്തിൽ ആലോചിക്കുന്നത്. .