കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കോവിഡ് ബാധിച്ചു. 5164 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതർ 1,80000-ത്തിന് അടുത്തെത്തി. 47.4% ആണ് രോഗമുക്തി നിരക്ക്. ആകെ ചികിൽസയിലുള്ളത് 89,995 പേർ. ഇന്നലെമാത്രം 193 പേർ മരിച്ചു.
അതിനിടെ, കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാൻ ഐസിഎംആർ നിർദ്ദേശിച്ചു. സെറോളജിക്കൽ സർവ്വേ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളിൽ ആദ്യഘട്ട പരിശോധന നടത്താനാണ് തീരുമാനം.
രാജ്യത്തെ കോവിഡ് കണക്കുകൾ അനുദിനം കുതിച്ചുയരുകയാണ്. രോഗ കേന്ദ്രമായ മഹാരാഷ്ട്രയിൽ 2940 പുതിയ കേസും 99 മരണവും റിപ്പോർട്ട് ചെയ്തു. നേരത്തെ രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. അഞ്ച് മഹാനഗരങ്ങളിൽ നിന്നാണ് 52 ശതമാനം കേസുകൾ. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 21000വും ഗുജറാത്തിൽ മരണം ആയിരവും കടന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 52 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ മഹാനഗരങ്ങളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്‌തമാക്കി.