ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണിന്‍റെ വെള്ളിത്തിരയിലെ വിസ്മയം അവതാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കൊറോണ ബാധമൂലം തടസ്സപ്പെട്ട ചിത്രീകരണങ്ങള്‍ക്കായി സംവിധായകന്‍ ജെയിംസ് കാമറൂണും നിര്‍മ്മാതാവ് ജോന്‍ ലാന്‍ഡിയോയും ഉള്‍പ്പടെയുള്ള 60 പേരുടെ സംഘം ന്യൂസിലന്‍ഡിലെത്തി. 14 ദിവസത്തെ ക്വാറന്‍റൈന്‍ കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്‍റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്.
‘അങ്ങിനെ ന്യൂസിലന്‍ഡിലെത്തി. ഇനി 14 ദിവസത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള സ്വയം ഒതുങ്ങിക്കൂടല്‍ ആരംഭിക്കുകയാണ്’ എന്ന നിര്‍മ്മാതാവിന്‍റെ ട്വീറ്റ് പുറത്തുവന്നതോടെ അവതാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. സിനിമയുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയിലാണ്. സാം വർത്തിങ്ടൺ, സൊയേ സൽഡാന, സിഗോർണി വീവർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അതേസമയം, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.
ജേക്കിനെയും നെയിത്രിയെയും ചുറ്റിപ്പറ്റിയാണ് രണ്ടാം ഭാഗത്തിൽ കഥ വികസിക്കുന്നത്. ജേക്ക് ഗോത്രത്തലവൻ ആകുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങളിൽ ദമ്പതികൾ നടത്തുന്ന സാഹസികയാത്രയാണ് അവതാർ രണ്ടാം ഭാഗത്തിന്റെ പ്രത്യേകതയെന്നും റിപ്പോർട്ടുകൾ ഉണ്ട്. അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്തെ കഥയാണ് ഒന്നാം ഭാഗം പങ്കുവച്ചത്.