കോഴിക്കോട് ഗർഭിണിക്കും അഞ്ച് വയസുകാരിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെ 80 പേർ നിരീക്ഷണത്തിൽ പോയി. ഇന്നലെ കോഴിക്കോട് 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഈ രണ്ട് പേർക്ക് അസുഖം പകർന്നതിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർ രണ്ട് പേരും മാതൃശിശു കേന്ദ്രത്തിൽ ഒരാഴ്ച ചികിത്സയിലുണ്ടായിരുന്നു. മണിയൂർ സ്വദേശിയായ ഗർഭിണി പ്രസവത്തെ തുടർന്നുള്ള ചികിത്സക്കായി മെയ് 24 നാണ് ഇവിടെ എത്തിയത്. അഞ്ച് വയസുകാരി മാവൂർ സ്വദേശിയാണ്. കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ യാതൊരു സുരക്ഷ മുൻ കരുതലും ഇല്ലാതെയാണ് ഇവരുമായി ഇടപഴുകിയത്.
ഇന്നലെയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. മാവൂർ പഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. മാവൂരിൽ സംസ്ഥാനപാതയിലൂടെ മാത്രമെ ഗതാഗതം അനുവദിക്കൂ. അതേ സമയം മാതൃശിശു സംരക്ഷണ വിഭാഗത്തിന്റെ പ്രവർത്തനം പതിവു പോലെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് നിലവിൽ 45 കൊവിഡ് ബാധിതരാണ് ചികിത്സയിൽ ഉള്ളത്.