തിരുവനന്തപുരം: ചൊവ്വാഴ്ച പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി. കാസർഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂർ പെരിയ, തൃശൂർ ജില്ലയിലെ അവണൂർ, അടാട്ട്, ചേർപ്പ്, വടക്കേക്കാട്, തൃക്കൂർ, ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 158 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,153 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,02,240 പേർ വീട് / ഇൻസ്റ്റിറ്റൃൂഷണൽ ക്വാറന്റൈനിലും 1913 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 269 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 3813 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 95,397 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 90,662 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 22,855 സാമ്പിളുകൾ ശേഖരിച്ചതിൽ 21,230 സാമ്പിളുകൾ നെഗറ്റീവ് ആയി. 6,135 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,26,088 സാമ്പിളുകളാണ് പരിശോധിച്ചത്.