കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന എല്ലാവർക്കും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഒരു മണിക്കൂറിനകം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് അംഗീകരിക്കും. ഇതിനായുള്ള ക്രമീകണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. കൊവിഡ് രോഗമുള്ളവർ മറ്റ് യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്യുന്നത് ഗുരുതരമായ സാഹചര്യം ഉണ്ടാക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്.
കൊവിഡ് രോഗമുള്ളയാളുകൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലുണ്ട്. ഇവർക്കായി പ്രത്യേക വിമാനം ഏർപ്പെടുത്തുന്നത് സർക്കാർ ആലോചിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അതേസമയം പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു