ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇത് സംസ്ഥാനങ്ങൾ നടപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈ റിസ്ക് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാത്രം ക്വാറന്റീൻ മതിയെന്നാണ് നിലവിലെ നിർദ്ദേശം. ഇതിനെ ചോദ്യം ചെയ്ത് ആരോഗ്യ പ്രവർത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈ റിസ്കാണോ ലോ റിസ്കാണോ എന്ന് പരിഗണിക്കാതെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കിയാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്.
ക്വാറന്റീൻ സൗകര്യങ്ങൾ പൂർണമായും സൗജന്യമായിരിക്കണം. ഇതിന്റെ ചെലവ് സർക്കാറോ ആശുപത്രി അധികൃതരോ വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സാധ്യമെങ്കിൽ ആശുപത്രിക്ക് സമീപമത്തു തന്നെ ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിലുണ്ട്. തൊഴിലെടുക്കന്നതിന്റെ പേരിൽ ആരോഗ്യപ്രവർത്തരോട് വിവേചനം പാടില്ലെന്നും, കൊവിഡ് സുരക്ഷയുടെ ഭാഗമായി സാധാരണക്കാർക്ക് കിട്ടുന്ന എല്ലാ പരിരക്ഷയും ആരോഗ്യ പ്രവർത്തകർക്കും ലഭിക്കുണമെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ പ്രവർത്തകരുടെ ശമ്പളം ഒരു കാരണവശാലും വെട്ടിക്കുറക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിലും മാർഗനിർദ്ദേശം ഇറക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.