കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ വിവാദം പിന്തുടരുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാടുമായി ലോകാരോഗ്യ സംഘടന. മരണ നിരക്ക് കുറയ്ക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന് കഴിയുന്നില്ല എന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന ഉത്തരവിട്ടു.
മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നേരിയ തോതിൽ കോവിഡ് രോഗബാധയുള്ളവരിലും ഉപയോഗിക്കാമെന്ന് ചില രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. മരുന്നു ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) വ്യക്തമാക്കിയതോടെ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കാര്യത്തിൽ യുഎസും പിന്നോട്ടു പോയി.
കോവിഡിനെതിരേയുള്ള ഗെയിം ചെയ്ഞ്ചർ എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കം ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിനെ മുമ്പ് വിശേഷിപ്പിച്ചത്. എന്നാല്‍, മരണനിരക്കില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗം കൊണ്ട് കാര്യമായ കുറവുണ്ടായില്ലെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം.