മലയാളസിനിമയിലെ ഹിറ്റ് മേക്കറിലൊരാളും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് (കെ.ആർ.സച്ചിദാനന്ദൻ-49) മലയാളക്കരയുടെ യാത്രാമൊഴി. സ്വകാര്യ ആശുപത്രിയിൽ ഇടുപ്പെല്ലു മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്കു തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രിയ സംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തി.
നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടിയെന്നാണ് സച്ചിയെ അനുസ്മരിച്ച് ടി മഞ്ജു വാര്യർ കുറിച്ചത്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനപ്രിയസിനിമയുടെ രസക്കൂട്ട് അറിയാവുന്ന സംവിധായകനായിരുന്നു സച്ചിയെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ അനുസ്മരിച്ചു.
കഴിഞ്ഞ വർഷം വൻ വിജയം നേടിയ ‘ഡ്രൈവിങ് ലൈസൻസ്’ സച്ചിയുടെ തിരക്കഥയാണ്. ഈ വർഷം ആദ്യം സൂപ്പർ ഹിറ്റ് ‘അയ്യപ്പനും കോശിയും’ എഴുതി സംവിധാനം ചെയ്തു. 13 വർഷമായി മലയാള സിനിമയിൽ സജീവമായി നിന്ന സച്ചി ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണു സിനിമയിലെത്തിയത്.
സേതുവുമായി ചേർന്ന് തിരക്കഥയൊരുക്കിയ ചോക്ലേറ്റിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്‌സ്, ഡബിൾസ് തുടങ്ങിയ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതാണ്.