ഹോങ്കോങ്ങിൽ നിന്നുള്ള ജനാധിപത്യ പ്രക്ഷോഭകര്‍ക്ക് സംരക്ഷണം നൽകുന്നതിനെതിരെ തായ്‌വാന് മുന്നറിയിപ്പുമായി ചൈന. ഹോങ്കോങ്ങിലെ വിഘടനവാദവും വിദേശ ഇടപെടലും നിരോധിക്കാനെന്ന വ്യാജേന വിവാദമായ ദേശീയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള ബീജിംഗിന്റെ നീക്കത്തിനെതിരെ അന്താരാഷ്ട്ര വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് തായ്‌വാനെതിരെ ചൈന രംഗത്തുവരുന്നത്.
തായ്‌വാനും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെയാണ് ഹോങ്കോങ്ങിന് പിന്തുണയുമായി തായ്‌വാൻ എത്തുന്നത്. ഹോങ്കോംഗ് ജനതയ്ക്കായി മാനുഷിക ആശ്വാസവും പരിചരണവും പ്രായോഗികമായി ലഭ്യമാക്കാന്‍ ഒരു പ്രത്യേക ഓഫീസ് സ്ഥാപിക്കുമെന്ന് തായ്‌വാൻ പ്രഖ്യാപിച്ചു.
തായ്‌വാനും ചൈനയും തമ്മിലുള്ള തർക്കത്തിന് വർഷങ്ങൾ പഴക്കമുണ്ട്. 1949 ഒക്ടോബർ 1-നാണ് വിപ്ലവം ജയിച്ച് ചൈന നിലവിൽ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്‌ളവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. തുടർന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു.
തായ്‌വാനാണ് യഥാർഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങൾ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തായ്‌വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നു. തായ്‌വാൻ ഒരു രാജ്യമായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.