കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാർ ഇളവ് വരുത്തിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. കൊവിഡ് ടെസ്റ്റ് പ്രായോഗികമാല്ലാത്ത ഗൾഫ് രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് നൽകുക. ഇവർക്ക് ആന്റിബോഡി,റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിന്റെ സാധ്യത സർക്കാർ ആരായുന്നുണ്ട്. കേരളത്തിലേക്ക് വിമാനങ്ങളിൽ വരുന്നവർക്ക് പിപിഇ കിറ്റ് ഉൾപ്പെടുയുള്ളവ നിർബന്ധമാക്കുന്നതിനെകുറിച്ചും മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
വിമാനങ്ങളിൽ സുരക്ഷിത അകലം പാലിച്ചു യാത്ര ചെയ്യണമെന്നും സർക്കാർ നിബന്ധന വെക്കാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളമായി ചർച്ച നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി. ഈ സാഹചര്യത്തിലാണ് മറ്റ് മാർഗങ്ങളെ കുറിച്ച് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.