"നിങ്ങൾക്കവൻ സുശാന്ത് ആയിരിക്കാം എന്നാൽ ഞങ്ങൾക്കവൻ ഞങ്ങളുടെ 'ഗുൽഷൻ' ആണ് " പ്രശസ്ത ബോളിവുഡ് സിനിമാതാരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിനു പതിമൂന്നാം ദിവസം അദ്ദേഹത്തിനുവേണ്ടി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കുടുംബം. കുടുംബത്തിന് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു സുശാന്ത് എന്ന് പറയുന്ന കുറിപ്പിൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് പുറകെപോകാനുള്ള ധൈര്യത്തെക്കുറിച്ചും പറയുന്നുണ്ട്.
"ഞങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ല; ഇനിയാ മനോഹരമായ പുഞ്ചിരി കാണാനാകില്ലെന്ന്. തിളങ്ങുന്ന ആ കണ്ണുകളും, വാതോരാതെയുള്ള സയൻസിനെക്കുറിച്ചുള്ള സംസാരങ്ങളും ഇനിയില്ലെന്ന്. ഒരിക്കലും നികത്താനാകാത്ത വിടവ് സൃഷ്ടിച്ചാണ് നീ പോയത്. ആരാധാരെ അവനെന്നും ഒരുപാട് സ്നേഹിച്ചിരുന്നു." - കുറിപ്പിൽ പറയുന്നു.
സുശാന്തിന്റെ മരണശേഷം ആദ്യമായാണ് കുടുംബം സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ ഒരു കുറിപ്പുമായെത്തുന്നത്. ആരാധകർക്കായി പങ്കുവെച്ച എഴുത്തിൽ അദ്ദേഹത്തിന്റെ പാട്നയിലുള്ള വീട് സ്മാരകമാക്കുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. പ്രിയ്യപ്പെട്ടവന്റെ ഓർമ്മകൾ നിലനിർത്താൻ സ്പോർട്സ്, സയൻസ്, സിനിമ മേഖലകളിൽ താല്പര്യമുള്ള കുട്ടികൾക്കായി സുശാന്ത് സിംഗ് രാജ്പുത് ഫൗണ്ടേഷൻ ആരംഭിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. സുശാന്തിനുവേണ്ടി ആരാധകർ പങ്കുവെച്ച സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുടുംബം കുറിപ്പവസാനിപ്പിക്കുന്നത്.കുറച്ച് സിനിമകൾകൊണ്ടുതന്നെ വലിയ ആരാധകവൃന്ദം ഉണ്ടാക്കിയെടുത്ത താരമായിരുന്നു സുശാന്ത്. വളരെ നേരത്തെ മാതാപിതാക്കളെ നഷ്ടപ്പെട്ട സുശാന്ത് കുടുംബത്തിൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു. ബിഹാറിലെ സാധാരണ കുടുംബത്തിൽനിന്നും സ്വപ്രയത്നം കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സുശാന്ത് അവരുടെ അഭിമാനമായിരുന്നു. ബോളിവുഡ് മാഫിയയുടെ ഒറ്റപ്പെടുത്തലിൽ മനംനൊന്താണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്ന വിവാദം നിലനിൽക്കെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മനുഷ്യന്റെ മരണശേഷം ഏറ്റവും കൂടുതൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് അയാൾ നിറഞ്ഞു ചിരിച്ചയിടങ്ങളാണ്. തോരാതെ സംസാരിച്ച കാര്യങ്ങളും, ഉയരത്തിൽ കണ്ടുതീർത്ത സ്വപ്നങ്ങളും മരിച്ചവരോടൊപ്പം മാഞ്ഞുപോകുന്നില്ല. അതെല്ലാം അവരെ സ്നേഹിച്ചവരുടെ, സ്നേഹിക്കുന്നവരുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. സുശാന്തിന്റെ ചിരിയും സ്വപ്നങ്ങളും കുടുംബത്തിലെ ഓരോരുത്തരുടെയും ആരാധകരുടെയും മനസ്സിലിരുന്ന് അയാളെ വല്ലാതെ ഓർക്കുന്നുണ്ടാകും. ഭൂമിയിലിരുന്ന് അയാൾ ഒരുപാട് നോക്കിയിരുന്ന, സ്നേഹിച്ച നക്ഷത്രങ്ങൾക്കിടയിൽ ഇതൊന്നുമറിയാതെ സുശാന്ത് ശാന്തമായുറങ്ങട്ടെ...