മലപ്പുറം എടപ്പാളിൽ 2 ഡോക്ടർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഡോക്ടർമാർ പരിശോധിച്ച രോഗികളെ സ്രവ പരിശോധനക്ക് വിധേയമാക്കും. എടപ്പാളിലെ രണ്ട് ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതോടെ കോവിഡ് പോസിറ്റീവായിരിക്കുന്നത്. രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫും ഒരു നഴ്സുമാണ് മറ്റ് മൂന്നുപേര്‍.
കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. ഡോക്ടർമാർ പരിശോധന നടത്തിയ രോഗികളെ മുഴുവൻ സ്രവ പരിശോധനക്ക് വിധേയമാക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ സാമൂഹ്യ വ്യാപനമുണ്ടെന്ന് പറയാൻ കഴിയില്ലെന്നും ആശങ്ക അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിടെ എടപ്പാള്‍ വട്ടംകുളം മേഖലയില്‍ പത്തുപേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഇതാണ് ജില്ലയെ ആശങ്കപ്പെടുത്തുന്നത്. രണ്ട് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍, വീട്ടമ്മ, ബാങ്ക് ഉദ്യോഗസ്ഥ എന്നിവരുമുണ്ട്. മാത്രമല്ല, രോഗം സ്ഥിരീകരിച്ച ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുമില്ല. ഇതും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വിദേശത്ത് നിന്ന് വന്നവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനേക്കാൾ സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ആണ് മലപ്പുറത്തെ പ്രതിരോധത്തിൽ ആക്കുന്നത്. സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പൂർണ്ണമായും അടച്ചിടേണ്ടി വന്നേക്കും.