കറാച്ചിയിലെ പാകിസ്താൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം. രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യാക്രമണത്തില്‍ നാലു ഭീകരരേയും വധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് ആയുധങ്ങളുമായി നാലംഗ സംഘം സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പ്രധാന കവാടത്തിലെത്തിയത്. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം വെടിവച്ചു വീഴ്ത്തിയത്. ഗ്രനേഡുകളും പ്രയോഗിച്ചിരുന്നു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാർക്കിംഗ് ഏരിയയിലൂടെ ഉള്ളിൽ കടന്ന ഭീകരർ കണ്ണില്‍ക്കണ്ട എല്ലാവരെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ഡയറക്ടറുടെ പ്രതികരണം.
അതീവ സുരക്ഷ മേഖലയിലാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിരവധി സ്വകാര്യ ബാങ്കുകളുടെ ആസ്ഥാന മന്ദിരങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനും സുരക്ഷ ഉദ്യോഗസ്ഥനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.