ബംഗളൂരുവിൽ കൊവിഡ് രോഗി ആംബുലൻസ് കിട്ടാതെ റോഡിൽ വീണ് മരിച്ചു. ബംഗളൂരു സൗത്ത് സോണിലെ ഹനുമന്ത നഗറിലാണ് സംഭവം. 63 വയസ്സുകാരനാണ് റോഡിൽ തളർന്നു വീണു മരിച്ചത്. രോഗം കലശലായതിനെ തുർന്ന് ആശുപത്രിയിൽ പോകാൻ ഏകദേശം 4 മണിക്കൂറോളം ഇയാൾ ആംബുലൻസിനായി കാത്തു നിന്നു. സർക്കാറിന്റെ ആരോഗ്യ പ്രവർത്തകരിൽ നിന്ന് സഹായം കിട്ടാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ആംബുലൻസിനെയാണ് വിളിച്ചത്. പല ആശുപത്രിയിലേക്ക് വിളിച്ചെങ്കിലും ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് നൽകിയത്. ഏറെ നേരം വഴിയകരിൽ ഇരുന്ന ഇയാൾ ഒടുവിൽ ശ്വാസം കിട്ടാതെ വീണു മരിച്ചു.
സംഭവത്തിൽ ബംഗളൂരു കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബംഗളൂരു നഗരത്തിൽ ആയിരത്തിൽ അധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് ചികിത്സക്ക് സർക്കാർ ആനുമതി നൽകിയിരുന്നു. ചികിത്സാ ചെലവും സർക്കാർ നിശ്ചയിച്ച് നൽകിയിരുന്നു. അതേ സമയം സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് ആരോപണം വ്യാപകമാണ്. സംഭവത്തിൽ സർക്കാറിനെതിരെ കടുത്ത ജനരോഷമാണ് ഉയരുന്നത്.
കൊവിഡ് പ്രതിരോധത്തിൽ വീഴചകൾ പറ്റിയതിന് പുറമെ അത്യാസന്ന നിലയിലുള്ള രോഗികളെ ചികിത്സിക്കാൻ കഴിയാത്തത് സംസ്ഥാനത്ത് ആരോഗ്യ സംവിധാനങ്ങൾ തകർന്നതിന് ഉദാഹരണമാണെന്ന് കോൺഗ്രസ് ആരോപിച്ചു. . കർണാടകയിൽ ഇതുവരെ 19710 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കൊവിഡ് മൂലം 297 പേർ മരിച്ചു.