പ്രമുഖ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ അകാല വിയോഗത്തിന്‍റെ ആഘാതത്തില്‍നിന്നും ബോളിവുഡ് സനിമാ ലോകം ഇതുവരേയും മുക്തമായിട്ടില്ല. ഇപ്പോഴിതാ സുശാന്തിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് നടി ഭൂമിക ചൗള. എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ സുശാന്തിനൊപ്പം അഭിനയിച്ചിരുന്നു അവര്‍. ഇൻസ്റ്റാഗ്രാമിൽ ഭൂമിക പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.
ഭൂമികയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ രത്നച്ചുരുക്കം:
"നിന്നെയോര്‍ത്ത് ഉണരാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുന്നു. എന്താണിങ്ങനെയെന്ന് ഞാന്‍തന്നെ ആശ്ചര്യപ്പെടുന്നുണ്ട്. കഥപാത്രമായി നാമൊരു തവണ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇപ്പോഴും നാം തമ്മിലുള്ള ബന്ധത്തിന്റെ കണ്ണിയറ്റിട്ടില്ല. ഇതാണോ ഡിപ്രഷന്‍? തികച്ചും വ്യക്തിപരമായിരുന്നെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ? ഇനിയതല്ല ജോലി സംബന്ധമായ കാര്യമായിരുന്നെങ്കില്‍, ഒരുപാട് മനോഹരമായ ചിത്രങ്ങള്‍ നീ ചെയ്തിട്ടുണ്ടല്ലോ.
അതെ, എനിക്കറിയാം, ഇവിടെ നിന്ന് രക്ഷപ്പെടാന്‍ അത്ര എളുപ്പമല്ല. ഞാന്‍ ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. അതെന്തെങ്കിലുമാവട്ടെ. എന്തായാലും നല്ലത് ചിന്തിക്കാനും വിശ്വസിക്കാനും എന്നെത്തന്നെ നിരന്തരം പ്രേരിപ്പിക്കുകയാണ് ഞാന്‍.
ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു സുശാന്ത്. സിനിമ മേഖലയില്‍ നിന്നെ സ്‌നേഹിക്കുന്നവരും അവഗണിക്കുന്നവരും ഉണ്ടാകാം. ലോകം ഇങ്ങനെയൊക്കെയാണ്. അത് മനസ്സിലാക്കി എല്ലാത്തിനോടും പൊരുത്തപ്പെടുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല.
അവസാനമായി ജോലി സംബന്ധമായുള്ള നിരാശയേക്കാളും, അല്ലെങ്കിൽ പല കാരണം കൊണ്ടും ഉണ്ടായ വിഷാദരോഗത്തേക്കാളും, കൂടുതലായി നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരിക്കല്‍ ഞങ്ങളത് അറിയുമെന്ന് എനിക്കുറപ്പുണ്ട്. അതുവരെ ഗുഡ്ബൈ… നിങ്ങൾക്കായി പ്രാർത്ഥിക്കും, നിങ്ങൾ എവിടെയായിരുന്നാലും."
സുശാന്തിന്റെ മരണം മുംബൈ പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. നടനുമായി ബന്ധപ്പെട്ട 28 ലധികം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 6-ന് സിനിമാ നിര്‍മാതാവ് സഞ്ജയ് ലീല ബന്‍സാലിയുടെ മൊഴി രേഖപ്പെടുത്താല്‍ വിളിച്ചിട്ടുണ്ട്. ബന്‍സാലി സുശാന്തിന് സിനിമകള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തീയതിയുടെ പ്രശ്നങ്ങള്‍ കാരണം അത് നടക്കാതെ പോവുകയായിരുന്നു.