തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാവില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ അന്വേഷണം നേരിടുന്ന സ്ത്രീ എങ്ങിനെ ഐടി വകുപ്പിൽ ഉന്നതജോലി നേടിയെന്ന് അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുട ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമായെന്നും അദ്ദേഹം ആരോപിച്ചു.
കേസ് സിബിഐ അന്വേഷിക്കണം. കള്ളക്കടത്തു കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യമായാണ് ആരോപണ വിധേയമാകുന്നത്. കേസിൽ മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്വമുണ്ട്. കസ്റ്റംസ് പിടിച്ച സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരാണ് വിളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പേർക്ക് കേസിലെ ആരോപണ വിധേയരായി ബന്ധമുണ്ട്. കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധപതിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന, ഇന്റലിജെൻസ് നെഗറ്റീവ് റിപ്പോർട്ട് നൽകിയ സ്ത്രീക്ക് ഏങ്ങിനെ ഐടി വകുപ്പിൽ ജോലി കിട്ടിയെന്ന് ചെന്നിത്തല ചോദിച്ചു.
നയതന്ത്ര ചാനലുകളെ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ ആഴിമതിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. അതീവ ഗൗരവമുള്ള കാര്യമാണിത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് ഈ കേസിലുള്ള ബന്ധം വെളിപ്പെടുത്തണം. ഐടി സെക്രട്ടറിയുടെ വഴിവിട്ട നീക്കത്തിന് മുഖ്യമന്ത്രി കൂട്ട് നിന്നു. അന്താരാഷ്ട്ര ബന്ധമുള്ള കള്ളക്കടത്ത് ഏജൻസിയുമായി മുഖ്യന്ത്രിയുടെ ഓഫീസിലെ ആരാണ് ബന്ധപ്പെടുന്നതെന്ന് വെളിപ്പെടുത്തണം. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് വഴിയാണ് ആരോപണ വിധേയക്ക് ജോലി ലഭിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.
കള്ളക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.