തിരുവനന്തപുരത്ത് 2 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വട്ടിയൂർകാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കും, സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പിയുടെ ഡ്രൈവർ എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീരിച്ചത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 25 പോലീസുകാരിലാണ് രോഗം കണ്ടെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ 5 ദിവസമായി ക്വാറന്റീനിൽ ആയിരുന്നു. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഡിവൈഎസ്പി ക്വാറന്റീനിൽ പോയി. വട്ടിയൂർകാവിലെ സ്റ്റേഷനിൽ മാത്രം 4 പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമെ തിരുവനന്തപുരം ആംഡ് റിസർവ് ക്യാമ്പിലെ 7 പൊലീസുകാർക്ക് രോഗം കണ്ടെത്തിയിരുന്നു. കണ്ടോൺമെന്റ്, ഫോർട്ട് സ്റ്റേഷനുകളിലെ 3 പൊലീസുകാർക്ക് വീതവും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ ക്വാറന്റീനിലാണ്.
പൊലീസുകാരുടെ സെക്കന്റിറി സമ്പർക്കപ്പട്ടികയിലുള്ളവരെ സ്രവ പരിശോധനക്ക് ശേഷം ഡ്യൂട്ടിക്ക് നിയോഗിച്ചത് പൊലീസുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. പൊലീസുകാരുടെ കുറവ് ക്രമസമാധാന രംഗത്ത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.