ചൈനയില്‍ പുതിയ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ തുടർച്ചയായ മൂന്നാം ദിവസവും കുറവ് രേഖപ്പെടുത്തി. ചൈനീസ് ആരോഗ്യ മന്ത്രാലയമാണ് ആശ്വാസകരമായ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം രാജ്യത്തൊട്ടാകെ 2,009 പുതിയ കേസുകളും 142 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയിൽ ഇതുവരെ 68,000-ത്തിൽ അധികം ആളുകളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം 1,665 പേര്‍ മരിച്ചു. ചൈനയ്ക്ക് പുറത്ത് 30-ഓളം രാജ്യങ്ങളിൽ അഞ്ഞൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രാൻസ്, ഹോങ്കോംഗ്, ഫിലിപ്പൈൻസ്, ജപ്പാൻ എന്നിവിടങ്ങളിൽ നാല് പേർ മരിച്ചു.
അതേസമയം, ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 355 ആയി ഉയർന്നു. യുഎസും കാനഡയും തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാനുള്ള ശ്രമം തുടരുകയാണ്. ഒരു ചൈനീസ് വിനോദസഞ്ചാരി ഫ്രാൻസിൽ മരിച്ചു. കൊറോണ മൂലം ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ മരണമാണത്.
കൊറോണയെ ചൈന നേരിടുന്ന രീതിയെ ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രശംസിച്ചു. ദശലക്ഷക്കണക്കിന് ചൈനക്കാർ ഇപ്പോഴും അവരുടെ ദൈനംദിന ജീവിതത്തിൽ കനത്ത നിയന്ത്രണങ്ങളാണ് നേരിടുന്നത്. കോവിഡ് -19 എന്ന രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് തടയാന്‍ സർക്കാർ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യംവരെ നിയന്ത്രിച്ചിട്ടുണ്ട്. ഹുബെയുടെ തലസ്ഥാനമായ വുഹാനിലാണ് ഏറ്റവും കൂടുതൽ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹുബെ പ്രവിശ്യയില്‍ വൈറസിന്‍റെ വ്യാപനം കുറയുകയും, സുഖം പ്രാപിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കാര്യമായ വർധനവുണ്ടാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.