സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോട്, കാസർഗോട്ട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരയ്ക്കാര്‍ കുട്ടി(70), കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാർ എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരയ്ക്കാര്‍ കുട്ടിയുടെ മരണം. കാസര്‍കോട് സ്വദേശി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ഞായറാഴ്ച മാത്രം 10 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. അതേസമയം, സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ 82 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കോവിഡ് പോസിറ്റീവ് ആയി മരിച്ച 39 പേരെ ഇതുവരെ സർക്കാരിന്റെ പട്ടികയിൽ പെടുത്തിയിട്ടില്ല. ഇതിൽ 31 പേരും ജൂലൈ 20നു ശേഷം മരിച്ചവരാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,35,173 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,604 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകുന്നേരംവരെ 22,028 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 8,17,078 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5215 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,26,042 സാമ്പിളുകൾ ശേഖരിച്ചതിൽ 1541 പേരുടെ ഫലം വരാനുണ്ട്.